എട്ടു നൂറ്റാണ്ടുകളും എണ്ണമറ്റ തലമുറകളും തൊഴുതുവലം വച്ചുപോയ വെള്ളായണി ദേവീ ക്ഷേത്രം കേരളത്തിലെ മഹാക്ഷേത്രങ്ങളുടെ ഗണത്തിൽപ്പെടുന്നു. മഹാദേവീ ചൈതന്യം കൊണ്ടും ആചാരവിശേഷങ്ങൾ കൊണ്ടും നിരവധി അപൂർവ്വതകളുള്ളതാണ് ദേവീമാഹാത്മ്യം നിറഞ്ഞ ഈ പുണ്യക്ഷേത്രം. തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ മേജർ ക്ഷേത്ര പദവിയുള്ളതാണ്. ഉത്സവമേഖലയുടെ വ്യാപ്തി, ഉത്സവകാലത്തിന്റെ ദൈർഘ്യം, ഏറ്റവും വലിപ്പമുള്ള തങ്കതിരുമുടി, താന്ത്രികവിധി പ്രകാരമുള്ള പൂജാക്രമം, ഭക്തിയും കാർഷിക സംസ്കൃതിയും സമന്വയിച്ച ആചാരങ്ങൾ എന്നിവ വെള്ളായണി ക്ഷേത്രത്തിന്റെ എടുത്തു പറയത്തക്ക സവിശേഷതകളാണ്. തിരുവനന്തപുരം ജില്ലയിലെ ഏറ്റവും പ്രകൃതി രമണീയമായി വെള്ളായണി കായലിന് സമീപമാണ് ക്ഷേത്രം. കേരവൃക്ഷ സമൃദ്ധിയും,പൊന്നുവിളയുന്ന വയലുകളും
പ്രകൃതി സൗന്ദര്യത്തിന് മാറ്റ് കൂട്ടുന്നു.
തിരുവനന്തപുരം നഗരത്തിൽ നിന്ന് പത്ത് കിലോമീറ്റർ ദൂരമേയുള്ളൂ. ക്ഷേത്രത്തിലേയ്ക്ക്. തിരുവനന്തപുരം -കന്യാകുമാരി ദേശീയപാതയിൽ ഏകദേശം എട്ടുകിലോമീറ്റർ പിന്നിടുമ്പോൾ വെള്ളായണി ജംഗ്ഷൻ. അവിടെ നിന്ന് വെള്ളായണി - പുന്നമൂട് റോഡിൽ രണ്ട് കിലോമീറ്റർ സഞ്ചരിച്ചാൽ ക്ഷേത്രത്തിലെത്താം...
എല്ലാ ദിവസവും വൈകിട്ട് 6.30ന് നടതുറക്കുന്നു. ദീപാരാധന 7.30 ന് ചൊവ്വ, വെള്ളി, ഞായർ ദിവസങ്ങളിൽ ഉച്ചക്ക് 12ന് നട തുറക്കുന്നു. ഉച്ചക്ക് 1.30 ന് ഉച്ച പൂജ. പ്രസിദ്ധമായ മധു പൂജ ഈ സമയത്താണ്. എല്ലാ മലയാള മാസവും ഒന്നാം തീയതി രാവിലെ 6 ന് നടതുറക്കും. 8 ന് നട അടയ്ക്കും. വൃശ്ചികം ഒന്നു മുതൽ 4 ദിവസവും മീനമാസത്തിലെ അശ്വതി ഉത്സവനാളുകളിലും ചിങ്ങ മാസത്തിൽ ഒന്നാം ഓണം മുതൽ നാലാം ഓണം വരെയും ഉച്ചയ്ക്ക് നടതുറക്കും. ക്ഷേത്രത്തിനു സമീപമുള്ള കായിക്കര തെക്കതിലെ പൂജ കഴിഞ്ഞശേഷമാണ് ദേവീക്ഷേത്ര നടതുറക്കുന്നത്. വെള്ളായണി ദേവീക്ഷേത്രത്തിൽ ഏറ്റവും പ്രധാന പൂജയും, നേർച്ചയുമാണ് മധുപൂജ. കരിക്ക് അവിൽ, പൊരി, കൽകണ്ട്,പഴവർഗ്ഗങ്ങൾ,തിരി, കർപ്പൂരം, ചന്ദനം, കുങ്കുമ, സെന്റ് എന്നിവയാണ് മധു പൂജയ്ക്ക് ഉപയോഗിക്കുന്നത്. ഐത്യഹൃപ്രകാരം കല്പവൃക്ഷമായ തെങ്ങും, ദേവിയുമായി ബന്ധപ്പെട്ടിരിക്കുന്നതിനാൽ തെങ്ങിൽ നിന്നുള്ള മധു കാഴ്ചവയ്ക്കുന്നവരുണ്ട്..
മൂന്നു വർഷത്തിലൊരിക്കൽ നടക്കുന്ന കാളിയൂട്ട് മഹോത്സവമാണ് ഏറ്റവും പ്രധാനപ്പെട്ടത്. കാളിയൂട്ട് മഹോത്സവത്തിന്റെ ഇടയ്ക്കുള്ള വർഷങ്ങളിൽ അശ്വതി നാളിൽ പൊങ്കാല മഹോത്സവം നടത്തുന്നു. കൊടും തപസ്സില്ലാതെ. യാഗങ്ങളില്ലാതെ സാധാരണക്കാരെ മോക്ഷത്തോടടുപ്പിക്കുന്ന കാളിയൂട്ട് മഹോത്സവത്തിനായി നാം ആറ്റുനോറ്റിരിക്കുന്നു. തിന്മ ശിരസറ്റു വീഴുമ്പോൾ ദേവീകീർത്തനങ്ങൾ ആലപിച്ചും, ദേവീമന്ത്രങ്ങളിലൂടെയും നമുക്ക് ആത്മീയബലവും കരുത്തും നേടാം.